ഒരു കുഞ്ഞാടിന്റെ കഥ.

ഈസ്റ്റര്‍ ആശംസകള്‍

മാര്‍ച്ച് 21, 2008 · അഭിപ്രായങ്ങള്‍ ഇല്ല

പ്രിയപ്പെട്ട ബ്ലോഗ് വായനക്കാരാ സുഹ്രുത്തെ നിങ്ങള്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍

→ No Commentsവിഭാഗങ്ങള്‍: Uncategorized

ചീന വിളക്ക്

ഡിസംബര്‍ 2, 2007 · 3അഭിപ്രായങ്ങള്‍




00057

Originally uploaded by rpa

കറുത്തവാവിന്റെ അന്ന്, വിളവെടുക്കാന്‍ തയ്യാറായി നില്‍ക്കുന്ന പാടങ്ങള്‍ക്ക് കാവലിനായി തിരിക്കുന്ന പുരുഷന്‍ അകമ്പടി സേവിച്ചു വിളക്കുകളുമായി കുട്ടികള്‍ പുറപ്പെടും. ഗ്രാമത്തിലെ എല്ലാ വീട്ടില്‍ നിന്നും അന്ന് കടലാസ്സു കൊണ്ട് നിറ്മ്മിച്ച് ഇത്തരം വിളക്കുകളുമായി കുട്ടികള്‍ തെരുവിലേയ്ക്ക് ഇറങ്ങും. നൂറ്റാണ്ടുകളായി ചൈനയിലെ ഒരു ആഘോഷമാണ്‍ ചൈനീസ് ലാന്റേര്‍ണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഉത്സവം. അതെ നമ്മുടെ ദീപാവലിയോട് വളരെ സാദ്രുശ്യം ഉള്ള ഒരുത്സവമാണ്‍ ഇതു.

ചിതത്തില്‍ കാണുന്നത് എന്റെ സുഹ്രുത്ത് ഫൊങിന്റെ മകള്‍ ക്യുന്റി.

→ 3 Commentsവിഭാഗങ്ങള്‍: Uncategorized

കപ്പാത്തിയും ചോഴിയും

ഡിസംബര്‍ 1, 2007 · 2അഭിപ്രായങ്ങള്‍

കൊതി മൂത്തപ്പോ … നാക്കു തിരിഞ്ഞു പോയതാ …

ഇടപ്പള്ളിയില്‍ നിന്നും സൌത്തില്ലേക്ക് പോകുന്ന വഴിക്കു സബ് അര്‍ബ്ബന്‍ എന്നൊരു ഹോട്ടെലുണ്ടായിരുന്നു. അവിടെ ഡ്രൈ ചിക്കണ്‍ ചില്ലി ഫ്രൈ കിട്ടുമായിരുന്നു …. അതിപ്പോഴും അവിടെ ഉണ്ടോ എന്തോ ?.

പെട്ടെന്ന് ചപ്പാത്തിയും ചിക്കണും കഴിക്കാന്‍ ഒരു പൂതി. ഒരു വ്യാക്കൂണ്‍. കിട്ടില്ലെന്നറിയുമ്പോ ആക്രാന്തം മൂക്കുന്നു. ഇതൊരു രോഗമാണോ ഡോക്ടര്‍ ?….

ഉണ്ടാക്കി കഴിക്കാമെന്നു വച്ചാല്‍ . മടി. അതും ഒരു രോഗമായിരിക്കാം അല്ലെ ? ….

→ 2 Commentsവിഭാഗങ്ങള്‍: moi · സ്വ.ലേ

വാളക്കുഴി ജോസിന്‍റെ ആദ്യത്തെ ക്രിസ്ത്മസ്സ്.

നവംബര്‍ 29, 2007 · 9അഭിപ്രായങ്ങള്‍

പാതിരാ കുര്‍ബ്ബാനയ്ക്ക് ആദ്യത്തെ മണി അടിച്ചു. ജോസ്, പുതിയതായി തയിപ്പിച്ച ഷര്‍ട്ടും അരവിന്ദ് മില്സ്സിന്റെ പുതിയ ഡബിള്‍ മുണ്ടും, കഴിഞ്ഞ ക്രിസ്ത്മസ്സിനു വാങ്ങി വച്ചിട്ടു ഉപയൊഗിക്കാതിരുന്ന ബാറ്റ ലെതര്‍ ചെരുപ്പും ധരിച്ചു ജോസേട്ടന്‍, വിറകുപുരയുടെ ചായിപ്പിലെക്കു നടന്നു; അളിയന്‍മാരോട് യാത്ര പറയാന്‍. പാവറട്ടിയിലും, തൊയക്കാവിലും, കുന്ദംകുളത്തുൂമുള്ള മൂന്നു പെങ്ങമ്മാരും അവളുമാരുടെ കെട്ടിയവന്മാരെയും ഇക്കൊല്ലത്തെ ക്രിസ്റ്റ്മസ്സിനു ക്ഷണിച്ചതു ഇടവകയില്‍ തനിക്കുള്ള നിലയും വിലയും അവര്‍ക്ക് ഒന്നു കാണിച്ചു കൊടുക്കാന്‍ വേണ്ടി തന്നെയാണു. 30 കൊല്ലം മുന്‍പു പാലക്കാടു മേലാമ്മുറി ചന്തയില്‍ വന്നു വെങ്കിടി അയ്യരുടെ എണ്ണക്കൊട്ടിലില്‍ ജൊലിക്കു ചെര്‍ന്നിട്ടു അവിടുന്നിത്രക്കും ഉണ്ടാക്കി. എന്നാലും നാട്ടിലും വീട്ടിലും “പട്ടരെ പറ്റിച്ചു കാശുണ്ടാക്കിയവന്‍” എന്ന പേരു മാത്രം മിച്ചം. ആ ഇമേജൊന്നു മാറ്റിയെടുക്കണം. താന്‍ മുഖ്യ കൈക്കാരനായിരിക്കുന്ന ഇപ്പോഴല്ലാതെ അതിനു പറ്റിയ അവസരം വേറെ കിട്ടില്ല.

വിറകു പുരയുടെ ചായിപ്പില്‍ മൂന്നളിയന്മാരും നല്ല ഫോമിലാണു. ഉച്ചയൂണു കഴിഞ്ഞയുടനെ തുടങ്ങിയതാ. മൂന്നു കുപ്പി ഹണി ബീയും 2 കിലൊ മിക്സ്ച്ചറും തീര്‍ത്തിരിക്കുന്നു.

“അളിയാ കുര്‍ബ്ബാന കഴിഞ്ഞാലുടനെ പന്നിയിറച്ചി കൂട്ടി ഒരു പിടി പിടിക്കണം ” ഇളയ അളിയന്‍ പിറ്റന്നത്തേയ്ക്ക് അജണ്ട ഇട്ടു.

“അതെ ഈ മിച്ചര്‍ കൂട്ടി അടിച്ചിട്ടു ഒരു ഐം ആയില്ല” രണ്ടാമത്തെ അളിയന്‍ സപ്പോര്‍ട്ട്

മൂന്നു പേരും ജലസേജനത്തിനു ഇറങ്ങി തിരിച്ചപ്പോള്‍ ജോസ് രണ്ടു കണ്ടീഷനെ വച്ചുള്ളൂ ഒന്നു: അധികമാകരുത്‌; പാതിരാ കുര്‍ബ്ബാനയ്ക്ക് ഇവന്മാര്‍ക്ക് വരാന്‍ പറ്റാത്ത അവസ്ഥ ഉണ്ടായാല്‍ ഈ കാട്ടി കൂട്ടൊക്കെ വെറുതെ ആകും. രണ്ടു: ഇറച്ചി പാടില്ല. ആദ്യത്തെ കണ്ടീഷന്‍ എല്ലാവരും കയ്യടിച്ചു സമ്മതിച്ചപ്പോ രണടാമത്തെ കണ്ടീഷന്‍ അത്രക്കങ്ങു പിടിച്ചില്ലയെന്നു ജോസിനു മനസ്സിലായി.

“എന്തൂട്ടന്ട്രി ഇതു, നിന്‍റെ ആങ്ങള നോമ്പും കുമ്പസാരവുമായി .. അടുത്ത ബിഷപ്പകാനുള്ള പോക്കാ .. ” എന്ന് മൂത്ത അളിയന്‍ പെങ്ങളോടു ചോദിക്കുന്നത്‌ ജോസ് കേട്ടതാ.

ജോസ് യാത്ര പറഞ്ഞിറങ്ങി. കാര്‍പ്പോര്‍ച്ചില്‍ നിന്നും തന്റെ ലാമ്പി സ്കൂട്ടെര്‍ എടുത്തു സ്റ്റാര്‍ട്ട് ആക്കി, പുറത്തോട്ട് ഇറക്കി. കാറും പത്ത്രാസുമൊക്കെ ആയെങ്കിലും തന്റെ സുഖത്തിലും ദുഖത്തിലും എപ്പോഴും കൂടെ ഉണ്ടായിരുന്ന ലാമ്പിയെ ഉപേക്ഷിക്കാന്‍ ജോസ്സിനു മനസ്സ് വന്നിട്ടില്ല.

ജോസിന്‍റെ ലാമ്പി സ്സു‌ട്ടെര്‍ കത്തീഡ്രലിന്റെ പടി കടന്നപ്പോള്‍ സമയം 10:10pm. ഇനി ഒരു മുക്കാല്‍ മണിക്കൂര്‍ കൂടി ഉണ്ടു കുര്‍ബ്ബാന തുടങ്ങാന്‍. ഇലുമിനേഷന്‍ ജോലി തീര്‍ത്തു ഇലക്ട്രിക്ക് മുരുകന്‍ പള്ളിയുടെ മോന്തായത്തില്‍ നിന്നും ഗോണി വഴി താഴേക്ക് ഇറങ്ങുന്നു. പ്രഭാപൂരിതമായ പള്ളി ഒരു നിമിഷം ജോസ് നോക്കി നിന്നു. കഴിഞ്ഞ കൊല്ല്ത്തേക്കാളും ഗുമ്മായിട്ടുണ്ട്. “ഇലുമിനഷന്‍ സ്പോന്‍സേര്‍ഡ് ബൈ വാളക്കുഴി ഓയില്‍ ട്രേഡേഴ്സ് & വാളക്കുഴി ഹാര്‍ഡവേഴ്വ്”. എന്നെഴുതിയ ബാന്നര്‍ എല്ലാര്‍ക്കും കാണത്തക്ക വിധത്തിലല്ലേ എന്നുറപ്പ് വരുത്തി ജോസ് പുല്‍ക്കൂടിന്റെ അടുത്തേക്ക് നടന്നു. പുല്‍ക്കൂട്ടില്‍ ഒരു വെള്ളച്ചാട്ടം സെറ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പിള്ളേര്‍. മറച്ചു വച്ചിരിക്കുന്ന ഒരു ഓസിലൂടെ വെള്ളം പാറക്കൂട്ടെത്തിലൂടെ ഒഴുകി നിലത്തു നിര്‍മ്മിച്ചു വച്ചിരിക്കുന്ന അരുവിയില്‍ വന്നു പതിക്കണം. പിള്ളേര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ സംഗതി നടക്കുന്നില്ല. വെള്ളം നാലു പാടും ചീറ്റി തെറിക്കുന്നു.

“മക്കളെ ഡാ … ഒരു കാലിഞ്ചിന്റെ ഓസു കിട്ടീല്ലേടാ … കാലിഞ്ചായിരുന്നേല്‍ വെള്ളം കൃത്യമായി ഒഴുകി വീണേനെ. നേര്‍ത്തേ പറഞ്ഞിരുന്നെങ്ങില്‍ കടേന്നെടുപ്പിച്ചേനേല്ലോ, “

പിള്ളേര്‍ ജോസ്സിനെ മൈന്‍ഡ് ചെയ്ത മട്ടില്ല. തന്റെ സാന്നിദ്ധ്യം ചെക്കന്മാരില്‍ ഈര്ഷ്യം ഉണ്ടാക്കുന്നെണ്ടെന്നു ജോസ്സിനു മനസ്സിലായി. ഊരി പോരുന്നതാ നല്ലത്. ജോസ് തിരിഞ്ഞു നടന്നു. പോരുന്ന വഴിയില്‍ പുല്‍ക്കൂട്‌ കാണാന്‍ വന്ന കന്യാസ്ത്രീ അമ്മമാര് കേക്കത്തക്ക രീതിയില്‍ പറഞ്ഞു “നിങ്ങളെന്തു വേണേല്‍ കാണിച്ചോ ബിഷപ്പിന്റെ കാര്‍ പടികിടന്നാപ്പിന്നെ ഒന്നിനേയും ഇതിന്റെ അടുത്ത് കണ്ടു പോകരുത്”.

ആരോ എന്തോ പറഞ്ഞോ .. പുറകില്‍ നിന്നും ഒരു കൂട്ട ച്ചിരി കേട്ടോ … ആ ..

ജോസ് പള്ളിക്കകത്തേക്ക് കയറി. 2000 കൊല്ലം മുന്‍പ് ജനിച്ച യേശുദേവന്റെ ബെര്‍ത്ത് ഡേ ആഘോഷിക്കാന്‍ പള്ളി അണിഞ്ഞൊരുങ്ങി നില്ക്കുന്നു. കൊയര്‍ സംഘം “തിരുപ്പിറവിയുടെ” ചടങ്ങ്‌ പ്രാക്ടീസ് ചെയ്യുകയാണു. ഈ പരിപാടി ഇന്നാളുവരെ ജോസ്സിനു ഒരു അരോചകമാാാായാണ്‍ തോന്നിയിരുന്നത്. മണി 12 അടിക്കുമ്പോള്‍, യേശുദേവന്റെ ജനനം അനുസ്മരിച്ച്, അള്‍ത്താരയ്ക്ക് വശത്തായി വളച്ചൂ കെട്ടി വച്ചിരിക്കുന്ന ഒരു കാര്‍ഡ്ബോര്‍ഡ് പാറക്കൂട്ടത്തിന്റെ പുറകില്‍ നിന്നും ഉണ്ണീശോയുടെ രൂപം എടുത്തു പൊക്കുന്നത് ആദ്യമായി ആവിഷ്ക്കരിച്ചത് ഏതു ഭാവനാ രഹിതനാണെന്നു വരെ ജോസ്സിനു തോന്നിയിരുന്നു. എന്നാല്‍ ഇന്ന് അതേ പരിപാടി വളരെ ഇമ്പകരമായി ജോസ്സിനു തോന്നി. “ഉണ്ണിപിറന്നു ബെദ്ലഹേമില്‍ ………………. ” മൈക്കില്‍ കൂടെ ഒഴുകി വരുന്ന ഗാനം പാടുന്നത് ലീഡ് സിംഗറും, തന്റെ കടയിലെ സയിത്സ്മാനുമായ ജോഷി ആണു. കാര്‍ഡ്ബോര്‍ഡ് പാറക്കൂട്ടത്തിന്റെ ഇടയില്‍ നിന്നും ഉണ്ണീശോയെ പോക്കുന്നത് ജോഷിയുടെ അനുജന്‍ സിജോ.

ജോസ്സിനെ കണ്ടപ്പോള്‍ ജോഷി അടുത്തേയ്ക്ക് വന്നു.

“തിരുപ്പിറവിയുടെ പരിപാടി തുടങ്ങുമ്പോ അള്‍ത്താരയുടെ അടുത്ത് ജോസ്സേട്ടന്‍ എത്തണം സിജോ പാറയുടെ പുറകില്‍ നിന്നും ഉണ്ണിയീശോയെ പൊക്കി ജോസ്സേട്ടനു തരും, ജോസേട്ടന്‍ രണ്ടു കയ്യും നീട്ടി മേടിക്കണം, എന്നിട്ട് ബിഷപ്പിന്റെ കയ്യില്‍ കൊടുക്കണം “

ജോഷി കുറച്ചുകൂടെ ചേര്ന്നു നിന്നു ജോസ്സിന്റെ ചെവിയില്‍ പറഞ്ഞു.

“ജോസ്സേട്ടാ, ജോസ്സേട്ടന്‍‍ ഉണ്ണിയെ വാങ്ങുമ്പോഴും ബിഷപ്പിന്റെ കയ്യില്‍ കൊടുക്കുമ്പോഴും ഒരു രണ്ടു സിമ്പള്‍‍ എക്സ്ട്രാ അടിക്കും, ഒരു ഇഫെക്ടിനു”

കൊള്ളാം ചെക്കനു നന്ദിയുണ്ട്. ജോഷിയുടെ ആത്മാര്‍ഥഥയില്‍ ജോസ്സ് ഇമ്പ്രെസ്ഡ് ആയി. ജോഷിയുടെ മേല്‍നോട്ടത്തില്‍ ഉണ്ണിയേശുവിനെ കൊടുക്കുന്നതും വാങ്ങുന്നതും രണ്ടു തവണ പ്രാക്ടീസ് ചെയ്തു. ജോഷി പറഞ്ഞ സിമ്പള്‍‍ അടിയുടെ ഇഫെക്ടില്‍ രണ്ടു പ്രാവശ്യവും ജോസ്സിനു രോമാഞ്ചമുണ്ടാ‍യി.

ബിഷപ്പ് വന്നു .. ആരോ പറഞ്ഞു ..

ജോസ് ചാടി ഇറങ്ങി പള്ളി മേടയുടെ മുന്‍പില്‍ റെഡി ആയി നിന്നു. ബിഷപ്പിന്റെ വെളുത്ത അംബാസിഡര്‍ കാര്‍ ഗേറ്റ് കടന്നു പള്ളി മേടയുടെ മുന്‍പില്‍ വന്നു നിന്നു. ഡോര്‍ തുറക്കാന്‍ നീണ്ട പല കയ്കള്‍ വകഞ്ഞ് മാറ്റി ജോസ് ബിഷപ്പിന്റെ സൈഡിലെ ഡോര്‍‍ തുറന്നു. അടുത്ത് നിക്കുന്ന മുന്‍ കൈക്കാരനും തന്റെ ആജന്മ ശത്രുവുമായ അരിപ്പീടിക ലോനപ്പനെ തുറിച്ചു നോക്കി വിരട്ടാനും മറന്നില്ല. ബിഷപ്പ് ചിരിച്ചോണ്ട് കാറില്‍ നിന്നും ഇറങ്ങി.

“എന്തൂട്ടാ ജോസേ വിശേഷം …”

“സുഖം തന്നെ തിരുമേനി ..” ജോസുത്തരം പറഞ്ഞു.

ജോസ് മുന്പോട്ടഞ്ഞു തിരുമേനിയുടെ കയ്യെടുത്ത് മോതിരം മുത്തി. മോതിരം മുത്താന്‍ മുന്‍പോട്ടാഞ്ഞ ലോനപ്പനെ പുറം കയ്യ്‌ കൊണ്ടു തടഞ്ഞു ബിഷപ്പിനെ കാറില്‍ നിന്നും പുറത്തേക്ക് ആനയിച്ചു.

ബിഷോപ്പിനോട് ചേര്ന്നു നടന്നു പോകുമ്പോ മാവിന്റെ ചുവട്ടില്‍ നിക്കണ ഇളയ അളിയന്‍ ആശ്ചര്യം കലര്‍ന്ന മിഴികളോടെ നോക്കുന്നത് ജോസ് ഇടങ്കണ്ണു കൊണ്ടു കണ്ടു.

കുര്‍ബ്ബാന തുടങ്ങി .. ജോസ് മുന്‍്വരിയില്‍് തന്നെ സ്ഥാനം പിടിച്ചു. അടുത്ത് തന്നെ സുവിശേഷം വായന, അത് കഴിഞ്ഞു പ്രസംഗം … അതും കഴിഞ്ഞാണ് പിറവിയുടെ ചടങ്ങ്‌.

സുവിശേഷം വായന കഴിഞ്ഞു ബിഷപ്പ് പ്രസംഗത്തിനുള്ള വട്ടചട്ടം ഒരുക്കുന്നു . ജോസ് വാച്ചിലേക്ക് നോക്കി. സമയം 11:20 pm. ക്രിസ്ത്മസ്സ് അല്ലേ, പ്രസംഗം എങ്ങനെ പോയാലും ഒരു അര മണിക്കൂര്‍ കാണും.   ഉറക്കം വരുന്നവര്‍ക്ക് അല്പം മയങ്ങാനും. പള്ളിയിലെ ചെറു ബാല്യക്കാരായ യൂത്തന്മ്മാര്‍ക്ക് അടുത്തുള്ള കുരിശു പള്ളികളായ ചായ ക്കട, തട്ടു കട മുതലായവ സന്ദര്‍ശിച്ചു ഒരു ചായ, ഒമ്ലെട്ട്, മുട്ട ബജി, മുളകു ബജി ഒക്കെ കഴിക്കാനുള്ള സമയം.

ജോസ് പന്നി വെട്ടുന്നടുത്തോന്നു പോയി നോക്കാന്‍ തീരുമാനിച്ചു. ഇക്കൊല്ലം 4 മുട്ടന്‍ പോര്‍ക്കും ഒരു മൂരിയെയുമാണ് അങ്കമാലിയില്‍് നിന്നും ഇറക്കിയിരിക്കുന്നത്. 25 ദിവസത്തെ നോമ്പ്  കഴിഞ്ഞു ആക്രാന്തം മൂത്തിരിക്കുന്ന ഇടവകക്കാര്‍ കുര്‍ബ്ബാന കഴിഞ്ഞു പോര്‍ക്ക് വാങ്ങാനായി ഇരച്ചു കയറുമെന്നും അതിനിടയില്‍ തനിക്കെന്തെങ്കിലും തടയുമെന്നും നല്ല ഉറപ്പുള്ളത് കൊണ്ടാണ് അല്പം റിസ്ക് എടുത്തായാലും അങ്കമാലീന്ന് പോര്‍ക്കും, അതു വെട്ടാനുള്ള് അറവു കാരെയും കൊണ്ടു വന്നത്. പന്നിയും മൂരിയും 3:1 അനുപാതത്തില്‍ മിക്സ് ചെയ്യാന്‍ ഏല്‍പിച്ച്‌ ഉച്ചക്ക് പോന്നതാ. പിന്നെ അവിടെ ഒന്നു പോയി നോക്കാന്‍ പറ്റിയില്ല. ചെക്കന്മാരെ ഒന്നു പോയി ചെക്ക് ചെയ്തു കളയാം.

പ്രസംഗം കേള്‍ക്കാനായി എല്ലാവരും നിലത്തിരുന്നു. ജോസ് വാച്ചിലെക്കും, പിന്നെ ചുറ്റും ഒന്നു കൂടെയും നോക്കി തലകുലുക്കി തിരക്കഭിനയിച്ചു പള്ളിക്ക് പുറത്ത് കടന്നു. സ്സു‌ട്ടെര്‍ എടുക്കാനായി ചെന്നപ്പോള്‍ രണ്ടാമത്തെ അളിയന്‍ തന്‍റെ സ്കൂട്ടെറില്‍് ചാരി ഇരുന്നോന്ടു ആരോടോ വര്‍ത്തമാനം പറയുന്നു.

“ദേ അളിയന്‍ വന്നു ” രണ്ടാമത്തെ അളിയന്‍ അപരിചിതനോട് പരിചയപ്പെടുത്തി.

അപരിചിതന്‍ സ്കൂട്ടെറില്‍് നിന്നും കയ്യെടുത്ത് ബഹുമാന പുരസരം ഒതുങ്ങി നിന്നു.

“അളിയാ, ഇതു തോയക്കാവുള്ള ദേവസ്സിയെട്ടന്റെ മോന്‍, ഇവിടുത്തെ ലൂയിസേട്ടന്റെ മോള്‍ ഡൈസിയുടെ കെട്ടിയവന്‍ ഡേവിസ് .. മൂപ്പര് കഞ്ഞിക്കൊട്ട് ITC യില്‍ drafstman ആണ്. മൂപ്പരുടെ കുട്ടിക്ക് പള്ളി സ്കൂളില്‍ ഒരു അഡ്മിഷന്‍ വേണമത്രേ ….”

“ഈ തിരക്കൊന്നു കഴിഞ്ഞോട്ടെ … നമുക്കു നോക്കാം ” .. ജോസ് സ്സുട്ടെര്‍ സ്റ്റാന്റില്‍ നിന്നും എടുക്കുന്നതിന്റെ ഇടയില്‍ പറഞ്ഞു.

“അത് മതി “ ഡേവിസ്സിനു ആക്രാന്തം ഒട്ടുമില്ല

“അളിയന്‍ വിചാരിച്ച നടക്കാത്ത കാര്യമുണ്ടോ ” രണ്ടാമത്തെ അളിയന്‍ ഡേവിസ്സിനു ഉറപ്പു കൊടുത്തു

തന്‍റെ കാട്ടിക്കു‌ട്ടൊക്കെ ഫലിക്കുന്നുന്ടെന്ന സന്തോഷത്തില്‍ ജോസ് സ്സുട്ടെര്‍ ഗേറ്റ് വരെ ഉന്തി കൊണ്ടുപോയത്തിനു ശേഷം സ്റ്റാര്‍ട്ട്‌ ആക്കി, എണ്ണക്കൊട്ടിലിനെ ലക്ഷ്യമാക്കി വിട്ടു.

പള്ളിക്ക് ഇരു വശത്തുമുള്ള തട്ടുകടയില്‍ നല്ല തിരക്കായി തുടങ്ങി.

എണ്ണക്കൊട്ടിലിന്റെ പുറകില്‍ താത്കാലികമായി മറച്ചുണ്ടാക്കിയ അറവു പുരയിലാണ് പണി നടക്കുന്നത്. ജോസ് അവിടെ എത്തിയപ്പോ തന്റെ വലംകയ്യും കടയിലെ സായിത്സ്മാനുമായ ജൈസ്സന്റെ മേല്‍നോട്ടത്തില്‍ പൊതിക്കെട്ടു പുരോഗമിക്കുകയാണ്‌.

“ജൈസ്സാ… എല്ലാം ഓക്കേ അല്ലെ, കുര്‍ബ്ബാന കഴിയ്മ്പോഴേക്കും തീരില്ലേ “

“തന്നെ ജോസ്സേട്ടാ, തീരും ” ജൈസ്ന്‍ ഉറപ്പു കൊടുത്തു.

ജോസ്സല്പ സമയം കൂടെ അവിടെ തന്നെ നിന്നു. കരക്കാരു പറയുന്ന പോലെ വാള്‍ക്കുഴി ജോസ്, കര്‍ത്താവിനെ തറച്ച മൂന്നാണി കിട്ടിയാല്‍ അതും വിറ്റു കാശാക്കുമെന്നാ. ശരിയാ, കിട്ടുന്ന അവസരങ്ങള്‍ മുതലാക്കുക. ഓണത്തിന്റെ ഇടക്കു പുട്ടു കച്ചവടം ആകാമെങ്കില്‍, ക്രിസ്ത്മസ്സിന്റെ അന്നു പോര്‍ക്ക് വില്‍ക്കാം.    പൊതിഞ്ഞു കെട്ടി വച്ചിരിക്കുന്ന പൊതിക്കെട്ടുകളിലേക്കു നോക്കി തന്‍റെ ലാഭം കണക്കുകു‌ട്ടി ജോസ് മനസ്സില്‍ ചിരിച്ചു. ജൈസണ്‍ ചായ ഒഴിച്ചു കൊണ്ടു വന്നു. ജോസ് ചായ കുടിച്ചു ഗ്ലാസ് തിരിച്ചു കൊടുത്തു കൊണ്ടു ജൈസനോട് യാത്ര പറഞ്ഞു.

“എന്ന ഞാന്‍ ഇറങ്ങട്ടെ ജൈസാ … കുര്‍ബാന കഴിഞ്ഞു കാണാം ” ജോസ് പള്ളിയിലേക്ക് തിരിച്ചു.

ബിഷപ്പിന്റെ ഘോര ഘോര പ്രസംഗം പള്ളിയുടെ വളവ്‌ തിരി‌മ്പോള്‍ ജോസ് കേട്ടു. അപ്പൊ ഇനിയും സമയം ഉണ്ട്. ജോസ് മനസ്സില്‍ വിചാരിച്ചു. പള്ളിയുടെ ഗേറ്റ് ആയപ്പോഴേ സ്സുട്ടെര്‍ ഓഫ് ചെയ്തു ജോസ് സ്സുട്ടെര്‍ തള്ളി കൊണ്ടു പോയി ബദാമിന്റെ ചുവട്ടില്‍ വച്ചു സ്റ്റാന്റ് ഇട്ടു. ബദാമിന്റെ ചുവട്ടില്‍,  മൂത്ത അളിയനും പിന്നെ വേറെയും കുറെ ആള്‍ക്കാര്‍ നില്‍പ്പുണ്ട്‌. ലോനപ്പനും ഉണ്ട്.   അളിയന്റെ അടുത്ത് മുളകുപൊടി ലാസറെട്ടന്റെ ഇളയ മകനും വിശുദ്ധന് എന്നപരനാമത്തില്‍ അറിയപ്പെടുന്നവുനുമായ ജോയിയും.  10 - ആം ക്ലാസ്സിന്റെ പരീക്ഷക്കിരിക്കാന്‍ പോകുന്ന ജോയി സെമിനാരിയില്‍ ചേരുമെന്നും അങ്ങനെ ഇടവകയില്‍ നിന്നും ആദ്യമായി ഒരു അച്ചന്‍ ഉണ്ടാകുമെന്നുമാണ് പൊതുവെ ഉള്ള ജനസംസാരം. സാധാരണ കുര്‍ബാന സമയം മുഴുവന്‍ കൈ കൂപ്പി, കണ്ണ് കൂമ്പി അടച്ചു, ഉടലോടെ എങ്കില്‍ അങ്ങനെ, അല്ലേലും കുഴപ്പമില്ല എന്ന മട്ടില്‍ സ്വര്‍ഗ്ഗത്ത്തിലേക്ക് പോകാനുള്ള പോസില്‍ നിക്കുന്ന ജോയി ബദാമിന്ടെ ചുവട്ടില്‍ നിക്കുന്ന കണ്ടപ്പോ ജോസ്സിനു ഒരു വശപ്പിശക് തോന്നാതിരുന്നില്ല. പക്ഷെ അളിയന്റെ മുന്‍പില്‍ ഒന്നു ഷൈന്‍ ചെയ്യാന്‍ ഇതിലും നല്ല അവസരം ചിലപ്പോള്‍ ഒത്തു കിട്ടില്ലെന്നുള്ള ചിന്തയില്‍, സ്വരത്തിന് ആകാവുന്നത്ര ഗാംഭീര്യവും, ആധികാരീകവും വരുത്തി ജോസ് ജോയി യോട് ചോദിച്ചു.

“ഡാ … പിറവി കഴിഞ്ഞോട്രാ …..”

“കഴിഞ്ഞു ജോസ്സേട്ടാ … സിസേറിയന്‍ ആയിരുന്നു … നേറ്ത്തേ അറിയിക്കാന്‍ പറ്റിയില്ല .. ” ജോയിയുടെ മറുപടി പെട്ടെന്ന് വന്നു.

ജോസ്സ് സ്തബ്ദ്ധനായി നിന്നു പോയി. ജോയിയുടെ മുഞ്ഞാം കുറ്റി നോക്കി പൊട്ടിക്കാനായി ഉയര്‍ത്തിയ കൈ ജോസ്സ് വളരെ പണിപ്പെട്ടു താഴ്ത്തി.  ചെക്കന്‍ എവിടുന്നൊക്കെയോ എന്തൊക്കെയോ വലിച്ചു കയറ്റി വന്നിരിക്കുകയാണ്‍. വേണ്ടാ … ചീഞ്ഞു ..  ഇനി ഇവിടെ നിന്നാല്‍ നാറും .. പോയേക്കാം.  പള്ളിയിലേക്കു തിരിച്ചു നടന്ന ജോസ് പുറകിലെ കൂട്ടച്ചിരികള്‍ കേട്ടില്ലെന്നു നടിച്ചു.

→ 9 Commentsവിഭാഗങ്ങള്‍: short-stories

എന്തേ കമന്റാത്തെ

നവംബര്‍ 19, 2007 · 3അഭിപ്രായങ്ങള്‍

ഫോണിലൂടെയും ഈമേയിലിലൂടെയും വിമര്ശ്ശനങ്ങളയച്ചു (അല്പം പ്രശ്ശമ്സയും) തന്നവറ്ക്കു നന്ദി. പക്ഷെ കമന്റിട്ടാല്‍ കുറച്ചുകൂടെ നന്നായേനെ. ഒരു ബ്ളോഗിന്റെ കറ്മ്മം നിറവേറപ്പെടണമെങ്കില്‍ കമന്റത്ത്യാവശ്യമാണ്.

→ 3 Commentsവിഭാഗങ്ങള്‍: Uncategorized

ആമേരിക്കന്‍ ഉണ്ട

നവംബര്‍ 8, 2007 · 3അഭിപ്രായങ്ങള്‍

റോയി ഫ്ലോറല്‍ പാര്‍ക്ക്‌ പോലിസ്‌ സ്റ്റേഷനിലെ ഹോള്‍ഡിംഗ്‌ സെല്ലിലെ ഇരിമ്പു ബെഞ്ചില്‍ തരിച്ചിരുന്നു. താന്‍ ജയിലില്‍ ആണെന്നു റോയിച്ചനങ്ങൊട്ട്‌ വിശ്വസിക്കാന്‍ പറ്റുന്നില്ല. ചെങ്ങന്നുര്‍ പേരിശ്ശേരി കൊച്ചു കളീക്കല്‍ കോശി നൈനാന്റെയും, അന്നമ്മ കോശിയുടെയും ഇളയ മകനായ ഈ ഞാന്‍; റോയിച്ചന്‍ എന്നു വിളിക്കുന്ന നൈനാന്‍ കോശി; ജയിലില്‍. മാര്‍ത്തോമ സഭയിലെ രണ്ടു മെത്രാന്മാരുള്ള കുടുംബത്തിലെ; ജസ്റ്റിസ്‌ കൊച്ചുകോശി നൈനാന്‍ അവര്‍കളുടെ കൊച്ചുമോന്‍, ജയിലില്‍!!!!; അതും അമേരിക്കായില്‍. അമ്മച്ചീ ….. വയ്യ. റോയിച്ചന്റെ ചങ്കിനകത്തൊരു ഭാരം.

റോയിച്ചന്‍ ചുറ്റും നോക്കി. മുറിയില്‍ രണ്ടവന്മാരു കൂടെ ഉണ്ട്‌. ഒരുത്തന്‍ അടിച്ചു കിന്റായ പോലെ ഒരു മൂലക്കു, വേരൊരു ബെഞ്ജില്‍ തലതൂക്കിയിട്ടിരിക്കുന്നു. അവന്റെ വായില്‍ നിന്നും ഊത്ത ഒഴുകി നിലത്തു വീണു തളം കെട്ടി കിട്പ്പൊണ്ട്‌. വേറൊരു ഉധണ്ടന്‍ കറമ്പന്‍ അഴിയില്‍ പിടിച്ചു നിന്നോണ്ടു ആമ്പീയര്‍ കൂടിയ മുറ്റിയ ഇംഗ്ലീഷ്‌ തെറികള്‍ കൂട്ടി എന്തൊക്കെയൊ അലറുന്നു. അഴികള്‍ക്കു പുറത്തു ഫയലുകള്‍ അടുക്കി വച്ചിരിക്കുന്ന മേശയുടെ അപ്പുറത്തു ഒരു വെള്ളക്കാരന്‍ പോലീസ്‌ പുറംതിരിഞ്ഞിരുന്ന്‌ കമ്പ്യൂട്ടറില്‍ എന്തൊ കൊട്ടുന്നു.

റോയിച്ചന്‍ പപ്പയെ കുറിച്ചോര്‍ത്തൂ. മൂന്നു കൊല്ലം മുന്‍പു മൂത്ത ചേട്ടന്‍, പപ്പയുടെ പുന്നാര പുത്രന്‍; ഡൊക്ടര്‍, പന്തക്കോസായപ്പൊ അതിന്റെ വിഷമം സഹിക്കാഞ്ഞു ഒരറ്റാക്ക്‌ വന്നതാ. പപ്പ ഇതറിഞ്ഞാല്‍ … ഒരറ്റാക്കു കൂടെ …. റോയിച്ചന്റെ ചങ്കിന്റെ ഭാരം ഒന്നുകൂടെ കൂടി …

ഓ .. അതിപ്പൊ അങ്ങനെ ആലോചിച്ചാ ഒരു പത്തറ്റാക്ക്‌ വരാനുള്ള കോത്രാകൊള്ളികള്‍ ഈ ഭൂമിയില്‍ ജീവിച്ച 30 കൊല്ലം കൊണ്ടുണ്ടാക്കിയിട്ടൊണ്ടു. റോയിച്ചന്‍ സമാധാനിക്കാന്‍ ശ്രമിച്ചു. എന്നാലും ജയിലില്‍ ഇതാദ്യമാ … പണ്ടു നാട്ടില്‍ വച്ചു പോലീസ്‌ സ്റ്റേഷനില്‍ കയറിയിട്ടുണ്ടു. ബഥേല്‍ പള്ളി പെരുന്നളിനു നഗര പ്രദിക്ഷണം കഴിഞ്ഞു ആള്‍ക്കാര്‍ പള്ളിയിലെക്കു കയറുന്ന സമയത്ത്‌ ഇരിട്ടുവാക്കിനു വരിക്ക ചക്കയുടെ ചൊള പോലിരിക്കുന്ന ഒരാന്റിയെ തപ്പിയതിനു (അങ്കിള്‍ അടുത്തു നിക്കുന്നതു കണ്ടില്ല), ചെങ്ങന്നൂര്‍ ചിപ്പിയില്‍ മാറ്റിനിക്കു പോയി വാളു വച്ചലമ്പുണ്ടാക്കിയതിനു. എല്ലാം അടക്കം ഒരു മൂന്നു നാലു തവണ പോലീസ്‌ സ്റ്റേഷന്റെ പടി ചവിട്ടേണ്ടി വന്നിട്ടുണ്ടു. അന്നൊക്കെ മരിച്ചു മണ്ണായി പോയ ജസ്റ്റിസ്‌ കൊച്ചുകോശി നൈനാന്‍ വലിയപ്പന്റെ ലേബലില്‍ ഊരി പോന്നായിരുന്നു. ഇതും അത്രയൊക്കെയെ ഉണ്ടാകൂ. അല്ലേലും ഇതാരെയും കുത്തിക്കൊന്ന കേസ്‌ ഒന്നുമല്ലല്ലൊ. ജയിലു പോലെ ഇരിക്കുന്നെങ്കിലും ജയിലല്ലല്ലൊ .. ഹൊള്‍ടിംഗ്‌ സെല്ല്‌ അല്ലെ. സ്വര്‍ഗ്ഗത്തിനും നരകത്തിനും ഇടക്കുള്ള വിശുധീകരണ സ്ഥലം പോലെ ഒന്ന്‌. അളിയനെ പോലീസ്‌ തന്നെ വിളിച്ചറിയിച്ചിട്ടൊണ്ട്‌, അളിയന്‍ തിരിച്ചു വിളിക്കുന്നു; സായിപ്പു പോലീസ്‌ അലിയുന്നു; നമ്മളെ അങ്ങു വിടുന്നു … റോയിക്കു ശ്വാസം വിടാമെന്നായി.

സെല്ലിലെ സഹവാസി കറുമ്പെന്‍ വയലെന്റ്‌ ആയി തുടങ്ങി. ആശാന്‍ അഴിയെല്‍ തലവെച്ചടിക്കുന്നു. അലറലിന്റെ ട്രെബിള്‍ ഒന്നു കൂടെ കൂട്ടിയിട്ടുണ്ട്‌. ശ്ശൊ … ഇതൊരരോചകമായി വരുന്നുണ്ടു. ….

ഇതെന്താ അളിയന്‍ തിരിച്ചു വിളിക്കാത്തെ … ദൈവമെ … ഇനി എങ്ങാനും പറ്റിക്കുമൊ … അല്ലെലും അവനെ അത്രക്കങ്ങു വിസ്വസിക്കന്‍ കൊള്ളത്തില്ല. എന്തൊക്കെ ആയിരുന്നു അമേരിക്കായിലെ “സ്ഥിഥിയെ” ക്കുറിച്ചു പെണ്ണന്വേഷിച്ചു ചെന്നപ്പഴത്തെ കണ്ട്രാക്ക്‌ .. പെണ്ണങ്ങവിടുത്തെ നെഴ്സ്‌, പെണ്ണിന്റപ്പനു ബിസ്സിനസ്‌. പെണ്ണിന്റെ ആങ്ങള മാര്‍ക്കു ഹോട്ടല്‍ ബിസിനെസ്സ്‌. ഇവിടെ വന്നപ്പളല്ലെ നെഴ്സിനു തന്നെ പല ഗ്രേട്‌ ഉണ്ടെന്നും ഷിജിക്ക്‌ മൂത്രം കോരാന്‍ മാത്രം ലേയിസെന്‍സ്‌ നേടിയ മെഡിക്കല്‍ അസിസ്റ്റെന്റ്‌ ആണെന്നും, അപ്പന്റേത്‌ ന്യൂാ‍ര്‍ക്ക്‌ സിറ്റിയിലെ സയിഡ്‌ വാല്‍കിലെ ന്യൂസ്‌ സ്റ്റാളാണെന്നും (മാടക്കട). ആങ്ങളമാരു നടത്തുന്ന ഫ്ല്ഷിംഗ്‌ അമ്പലത്തിന്റെ അടുത്തുള്ള ഹോട്ടല്‍ അമേരിക്കയിലെ ചായക്കട ആണെന്നും മനസ്സിലയത്‌. അല്‍പ സ്വല്‍പം ബഢായി അടിക്കുമെങ്കിലും (കുറവുകളിപ്പൊ നമുക്കുമില്ലെ)അളിയന്‍ സ്നേഹമുള്ളവനാ … ചതിക്കില്ലായിരിക്കും …. ഒരേ ഒരു പെങ്ങളെ കെട്ടിയവനല്ലെ ..

ഒന്നും വേണ്ടായിരുന്നു. വീട്ടില്‍ കുത്തിയിരുന്നാല്‍ മതിയായിരുന്നു. അതെങ്ങനാ ആ അമ്മായമ്മ മൂധേവി സ്വയിര്യം തരണ്ടെ. ജോലി നോക്ക്‌ .. ജോലി നോക്കെന്നും പറഞ്ഞൊണ്ട്‌ എന്നാ ആക്രാന്തമായിരുന്നു. ബി.എ തട്ടി മുട്ടി ഫെയില്‍ഡും + വി.ബി ഒറാക്കിള്‍ (കല്യാണം കഴിഞ്ഞു നാലാം നാള്‍ ഷിജി അമേരിക്കക്കു പോയതിനു ശേഷം വിസ വെയ്റ്റ്‌ ചെയ്തിരുന്ന സമയത്തു, കോട്ടയം ആപ്പിളില്‍ പൊയി പടിച്ചതാ) ഉം ആയ ഈ റോയിച്ചനു എന്നാ പണി കിട്ടാനാ മമ്മീന്നു എങ്ങനെ ചോദിക്കും. റിട്ടയര്‍ഡ്‌ ശിരസ്ധാര്‍ കോശി നൈനന്റെയും, റിട്ടയര്‍ഡ്‌ ഹെഡ്മിസ്റ്റ്രെസ്സ്‌ അന്നമ്മ കോശിയുടെയും മകന്‍; കോട്ടയത്ത്‌ ക്ലിനിക്‌ ഇട്ടു പ്രാക്റ്റീസ്‌ ചെയ്യുന്ന ഡോ. കുര്യന്‍ കോശിയുടെ അനുജന്‍; എം. ബി. എ ആണെന്നു പറഞ്ഞപ്പൊ അങ്കമാലിന്നു 20 കൊല്ലം മുന്‍പു കുറ്റീം പിഴുതു അമേരിക്കക്കു കുടിയെറി പോയ മാത്തുക്കുട്ടിയ്ക്കും ത്രെസ്സ്യ‍ാമ്മക്കും ഒട്ടുമേ സംശയം തോന്നാഞ്ഞതു കൊണ്ടല്ലെ ഷിജിയെ കെട്ടി അമേരിക്കക്കു വരാന്‍ പറ്റിയത്‌. അതിപ്പൊ പെട്ടന്നെങ്ങനെ തിരുത്തും. അതു കൊണ്ടാ സ്വൈയിരക്കേടാണെങ്കിലും കുറെ നാളു സഹിച്ചതു. മാത്രമല്ല, പുറാത്തേക്കെങ്ങന്നും ഇറങ്ങാനാന്നു വച്ചാല്‍ കാറും അതോടിക്കാന്‍ ലൈസെന്‍സും വേണം. അതൊക്കെ കിട്ടി വരുന്നവരെ സ്വൈരക്കേടു സഹിച്ചല്ലെ പറ്റൂ.

അമ്മായമ്മയുടെ സ്വൈരക്കെടു പോട്ടെ. ഷിജിയെ ഒന്നു തക്കത്തിനു വരുതിക്കു കിട്ടാന്‍ എത്ര നാളായി കാത്തിരിക്കുന്നു. അമേരിക്കയില്‍ കാലു കുത്തി ആദ്യ ദിവസം തന്നെ നമ്മുടെ ഫേറ്റിന്റെ ഏകദേശ ധാരണ കിട്ടിയതാ. 6 മാസത്തെ വിരഹിത്തിന്റെ കെടുതി ഇന്നു തീര്‍ത്തേക്കാമെന്നു കരുതി വാതില്‍ കുറ്റിയിടാന്‍ ചെന്നപ്പൊ ഷിജി തടഞ്ഞു. “പപ്പായും മമ്മിയും കിടക്കുന്നതു ലിവിംഗ്‌ റൂമിലാ, അവര്‍ക്കു അക്സെസ്സ്‌ ഈ ബേസ്മെന്റിലെ ബാത്രൂമെ ഉള്ളൂ, കുറ്റിയിടാന്‍ പറ്റില്ല”.കമ്പ്ലീറ്റ്‌ മൂടും പോയി. അന്നേതായാലും നല്ല യാത്രാ ക്ഷീണമുള്ളതു കൊണ്ടും, എയര്‍ ഇന്ത്യ തന്ന ഫ്രീ ജോണി വാക്കറിനു പുറമെ, വഴിച്ചിലവിനു ഷിജി അയച്ചു തന്നിരുന്ന 20 ഡോളറിനും കൂടെ മേടിച്ചടിച്ചിരുന്നതു കൊണ്ടു ആക്രാന്തം അടക്കി ഉറങ്ങി. പിന്നീടങ്ങൊട്ടുള്ള രാത്രികളും ഏകദെശം ഈ ലൈനില്‍ തന്നെ ആയിരുന്നു. 8-10 മണിക്കൂറു ജോലിയും, അതു കഴിഞ്ഞു നേഴ്സിംഗ്‌ സ്കൂളിലെ പഠിത്തോം (ഷിജി ആര്‍.എന്‍, രജിസ്റ്റേര്‍ട്‌ നേഴ്സാകനുള്ള കോഴ്സിനു ചേര്‍ന്നിട്ടൊണ്ട്‌) കഴിഞ്ഞുറങ്ങുന്ന ഷിജിയെ നോക്കി ഒരു ദീര്‍ഘനിശ്വാസം വിട്ടോണ്ടു കിടന്നുറങ്ങാറാ പതിവ്‌.

എന്നാലും ഷിജി സ്നേഹമുള്ളവളാ. അവക്കടമ്മേടെ സ്വഭാവം അറിയാവുന്നതു കൊണ്ടു അവളു തന്നെ മുങ്കൈ എടുത്തല്ലിയൊ ലൈസെന്‍സും ഒരു പഴയ ട്ടൊയോട്ടാ കൊറോളയും സെറ്റപ്പ്‌ ആക്കി തന്നതു. അതുകൊണ്ടെന്നാ, ഇടക്കിടക്കിടക്ക്‌ പാര്‍ക്കില്‍ പൊയിരുന്നു മാനാങ്കാണി കാണും. മാനങ്കാണി കണ്ടു മടുക്കുമ്പൊ ബെഞ്ചില്‍ ചാരി കിടന്നുറങ്ങും. പിന്നെ കുറെ നേരം പാര്‍ക്കിലെ കുളതില്‍ നീന്തി നടക്കുന്ന താറാക്കൂട്ടത്തെ നൊക്കിയിരിക്കും.

അങ്ങനെ ഇരിന്നിരിന്നു; എന്നാണെന്നറിയില്ല, അവറ്റകളെ ഒന്നു സാപ്പിടണമെന്ന പൂതി മനസ്സില്‍ കയറിക്കൂടിയതു. പാര്‍ക്കിലെ കുളത്തില്‍ നീന്തി തുടിച്ചും, കരയില്‍ കയറി കുണ്ടി കുലുക്കി ചിറകട്ടടിച്ചും, പാര്‍ക്കിലെ നടവഴികളിലൂടെ കുണുങ്ങി കുണുങ്ങി നടന്നും മനുഷ്യനെ അതുങ്ങളത്രക്കങ്ങു മോഹിപ്പിച്ചു കളഞ്ഞില്ലിയൊ. നമ്മളാണെ അളിയന്റെ ഹോട്ടെലിലെ ബാക്കി വരുന്ന വാഴക്ക മെഴുക്കുപുരട്ടിയും, ചീര ത്തോരനും കഴിച്ചു മടുത്തിരിക്കുവല്ലിയൊ. എന്നേലും ഒരിക്കല്‍ വീട്ടില്‍ ഇറച്ചി മേടിച്ചാല്‍ തന്നെ; അതിനകത്തു മുഴുവന്‍ ഉരളക്കിഴങ്ങോ, വഴക്കയൊ വെട്ടിയരിഞ്ഞിടും. ആ ചവറിന്റെ ഇടയില്‍ നിന്നും ഒരു കഷണം ഇറച്ചി കിട്ടുന്നതു ലോട്ടറി അടിക്കുന്ന പൊലെയാ.

പണ്ട്‌, നാട്ടിവച്ചു ചങ്ങനാശ്ശേരി, കണ്ണമ്പേരി ചിറയില്‍ കൊക്കിനെ വെടി വെക്കാന്‍ പോയതും, വെടി വെച്ചിട്ട കൊക്കിനെ മുളകുപുരട്ടി വറുത്തെടുത്തു കള്ളും കൂട്ടി അടിച്ചതും ഫ്ലാഷ്ബാക്കില്‍ മനസ്സിന്റെ സ്ക്രീനില്‍ ഈസ്റ്റ്മാന്‍ കളറില്‍ തെളിഞ്ഞപ്പൊള്‍ പിന്നെ ഒന്നും റോയിക്കു ഇരിപ്പുറച്ചില്ല ……എക്സികുൂട്ട്‌… റോയിയുടെ ഉള്ളിലിരുന്നാരോ പറയുന്ന പോലെ. റോയിച്ചന്‍ കണക്കുകൂട്ടി; നമ്മുടെ നാട്ടിലെ ഒരു ആവെറേജ്‌ താറാവിന്റെ 2 ഇരട്ടി വരും …ഇതു താറാവല്ല, പാത്തകളാ … ഗൂസ്‌ എന്നു വിളിക്കും. ഒരു രണ്ടെണ്ണത്തിനെ അടിച്ചു കൊന്നു വീട്ടില്‍ കൊണ്ടുപോയാല്‍ ഒരു രണ്ടാഴ്ച കുശാല്‍.

പാര്‍ക്കിംഗ്‌ ലോട്ടില്‍ നിന്നും കാറെടുത്തു വഴിയരികില്‍ റോഡ്‌ സൈഡില്‍ തിരിച്ചു നിറുത്തി. പാത്തക്കൂട്ടം … ഒന്നു നീന്തിയേച്ചു റോഡ്‌ മുറിച്ചു കിടന്നു ആള്‍ക്കാര്‍ക്കിരിക്കാനിട്ടിരിക്കുന്ന ബെഞ്ചുകളുടെ ഇടയില്‍ കൊത്തി പെറുക്കാന്‍ പൊകും ….. അപ്പൊള്‍ കാര്‍ അതുങ്ങളുടെ മേത്തോടെ ഓടിച്ചു കയട്ടുക .. ഒരാക്സിടെന്റ്‌ ആണെന്നെ അഥവാ ആരെങ്കിലും കണ്ടാലും തോന്നൂ. … മനസ്സില്‍ ചില ലാസ്റ്റ്‌ മിനിറ്റ്‌ കൂട്ടലും കിഴിക്കലും നടത്തി. തന്റെ ബുദ്ദ്‌ധിയില്‍ റോയിക്ക്‌ മതിപ്പു തോന്നി

യെസ്‌ അതാ പാത്തക്കൂട്ടം കരയില്‍ കയറുന്നു .. രണ്ടു ഫുള്‍ ഫാമിലിയുണ്ട്‌ …. യെസ്‌ … ദേ അവരു റോഡ്‌ മുറിച്ചു കിടക്കുന്നു…. ചുറ്റും നോക്കി … നട്ടുച്ച നേരം ഒരു പട്ടിക്കണ്ടന്‍ പോലും അടുത്തെങ്ങും ഇല്ല … കാര്‍ ഇരപ്പിച്ചു മുന്നോട്ടെടുത്തു …. വായില്‍ ഊറി വന്ന വെള്ളം വലിച്ചകത്തോട്ടിട്ടു … ഒന്നു കൂടെ റേസ്‌ ചെയ്തു … അടുത്ത നിമിഷം … ടി.ജി രവി ലേഡീസ്‌ ഹൊസ്റ്റെലില്‍ കയറിയ പോലത്തെ ഒരു ബഹളമല്ലായിരുന്നൊ … പാത്തക്കൂട്ടം നാലു പാടും ചിതറിയൊടി. കിട്ടിയൊ … അറിയില്ല …. ഒരു സേഫ്‌ ടിസ്റ്റന്‍സ്‌ അപ്പുറത്തു വണ്ടി നിറുത്തി ചാടി ഇറങ്ങി നോക്കി … കണ്ണുകളെ വിശ്വസിക്കാന്‍ പറ്റുന്നില്ല … ഒരു മൂന്നു നാലെണ്ണം എക്സ്പെക്റ്റ്‌ ചെയ്തതാ … ഒന്നുമില്ല …. കുറെ പപ്പും .. പൂടയും … പിടഞ്ഞോടിയപ്പ്പ്പൊ ഉണ്ടായ പൊടിയും … ഞൊണ്ടി ഞൊണ്ടി നടക്കുന്ന ഒന്നു രണ്ടു പാത്തകളും. … ലജ്ജാവഹം …

ആഹാ … അത്രക്കായോ .. റോയിച്ചനോട കളി. എന്ന ഈ മൈ*!്‌ ഇന്നു പിടിച്ചിട്ടേയൊള്ളൂ. കാര്‍ റിവേഴ്സില്‍ പായിച്ചു നേരത്തെ നിറുത്തിയ പൊസിഷനില്‍ കൊണ്ടുപോയി നിറുത്തി… പാത്തക്കൂട്ടം അപ്രതീക്ഷിതമായ അക്രമണത്തില്‍ നിന്നും മുക്തരായി വരുന്നെ ഉള്ളൂ. … കുറെ നേരം വയ്റ്റ്‌ ചെയ്യണ്ടി വന്നു…. അതാ വരുന്നു വേറൊരു ഫാമിലി. കാര്‍ മുന്നൊട്ടെടുത്തു. ഇപ്പ്രാവശ്യം …. കമ്പ്ലീറ്റ്‌ കോന്‍സണ്ട്രേഷന്‍ പാത്തക്കൂട്ടത്തിലേക്കാക്കി. കാര്‍ അധികം … ഇരപ്പിക്കാതെ പതുക്കെ മുന്നൊട്ടെടുത്തു അടുത്തെത്തിയപ്പൊ ആക്സിലേറ്റ്രില്‍ ഒന്നു ഞൊടിച്ചു കൊടുത്തു. കാര്‍ ഇരമ്പി മുന്നൊട്ടു …. ക്്ടിം … ക്്ടിം .. കാറിന്റെ അടിയില്‍ പുതിയതായി ടാര്‍ ഇട്ട റോഡിലൂടെ ഓടിക്കുമ്പൊ കല്ലു വന്നടിക്കുന്ന പോലെ ഒരു ശബ്ദം……. കാര്‍ ഒന്നിളകിയൊ ?… അല്‍പം മാറ്റി കാര്‍ നിറുത്തി പുറത്തിറങ്ങി നോക്കിയപ്പൊ …. ദാണ്ടെ .. നല്ല മുട്ടനൊരെണ്ണം ..കിടന്നു പിടയ്ക്കുന്നു .. ഓരെണ്ണമെ കിട്ടിയൊള്ളോ .. ഒന്നെങ്കി ഒന്നു .. കാര്‍ പുറകൊട്ടെടുത്തു ശവത്തിന്റെ അടുത്തൂ കൊണ്ടു നിറിത്തി .. ഡിക്കി പൊക്കി കാര്‍ തുറന്നു പുറത്തിറങ്ങി പയ്യെ ചെന്നു .. ഒന്നു കൂടെ ചുറ്റും നോക്കി, സാധനത്തെ ഡിക്കിക്കകത്തോട്ടിട്ടു. എല്ലാം ശുഭം

എന്നാ വിചാരിച്ചതു …

കാര്‍ മുന്നൊട്ടെടുത്തു പാര്‍ക്കില്‍ നിന്നും പുറത്തേക്കുള്ള ഗേറ്റിനെ ലക്ഷ്യമാക്കി പെടപ്പിച്ചു വിട്ടു … ഗേറ്റിനു ഒരു 50 വാര അകലെ എത്തിക്കാണും … ഒരു പോലിസ്‌ കാര്‍ ലൈറ്റൊക്കെ മിന്നിച്ചു സൈറണും അടിച്ചൊണ്ടു കയറി വരുന്നു …. പുറകെ ദാണ്ടെ വേറൊരെണ്ണം കൂടെ. .. രണ്ടവന്മാരും കൂടെ നമ്മുടെ കാറിന്റെ മുന്നില്‍ കൊണ്ടു ചവിട്ടി നിറുത്തി .. അപ്പൊ നമ്മളെയാണൊ .. ദൈവമെ .. കൊഴഞ്ഞൊ ..

“ഗ്റ്റൗട്ടൊഫ്‌ ദ്‌ കാര്‍” മൈക്കിലൂടെ ഒരലര്‍ച്ച അല്ലായിരുന്നൊ ..

കാറില്‍ നിന്നും ഇറങ്ങി .. ചങ്ക്‌ ചങ്കികൂടത്തില്‍ നിന്നും പൊങ്ങി വന്നു അണ്ണാക്കില്‍ മുട്ടിയെച്ചു തിരിച്ചിറങ്ങി പോണു .. ആകപ്പാടെ ഒരു പരവേശം .. എന്റെ പരുമലയച്ചോ കാക്കണെ

“പുട്ട്‌ യുര്‍ ഹാന്‍സ്‌ ഒണ്‍ റ്റോപ്‌ ഓഫ്‌ ദ്‌ ഹുഡ്‌”

പറഞ്ഞ സ്ഥലത്തു കയ്‌ വച്ചു കൊടുത്തു (ടി.വി യില്‍ കണ്ടിട്ടൊണ്ടു, അതുകൊണ്ടു ഇംഗ്ലീഷ്‌ മനസ്സിലാക്കാന്‍ ബുധിമുട്ടുണ്ടായില്ല)

പിന്നെയെല്ലാം ഒരു ചടങ്ങു മാത്രമായിരുന്നു .. പോലിസ്‌ കാറേല്‍ നിന്നും ഇറങ്ങി വരുന്നു, കയ്യ്‌ പുറകൊട്ടു പിണച്ചുപിടിച്ചു ആമം വക്കുന്നു .. പോലീസ്‌ കാറേല്‍ കയറ്റി ഇരുത്തുന്നു … നമ്മുടെ കാര്‍ സെര്‍ച്ച്‌ ചെയ്തു തൊണ്ടി എടുക്കുന്നു .. ഹോള്‍ഡിംഗ്‌ സെല്ലില്‍ എത്തിക്കുന്നു …. നമ്മളിങ്ങനെ ഒരു കോത്രാക്കൊള്ളി ഒപ്പിച്ചെന്നു ഇവന്മ്മാരെങ്ങനെ അറിഞ്ഞെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.

“മിസ്റ്റര്‍ നെയ്യ്‌-നന്‍”

ആരോ കടിച്ചു പിടിച്ചു തന്റെ പേരു വിളിക്കുന്നതു കേട്ടു രൊയിച്ചന്‍ തല പൊക്കി നോക്കി. തന്നെ അറെസ്റ്റ്‌ ചെയ്ത പോലീസ്‌ ആണു

“മിസ്റ്റര്‍ നെയ്യ്‌-നന്‍ യു ഹാവ്‌ എ കാള്‍”

“ങേ ..” ഒന്നും മനസ്സിലായില്ല

“ഐ സേഡ്‌, യു ഹവ്‌ എ കാള്‍, ഫോണ്‍,… ഫോണ്‍ …” സായിപ്പു കയ്യ്‌ ചെവിയില്‍ വച്ചു ആങ്ഗ്യം കാണിച്ചോണ്ടു പറഞ്ഞു.

ഫോണ്‍ വന്നെന്നു .. റോയി ചാടി പിടിച്ചെഴുന്നെറ്റു.

സെല്ലില്‍ നിന്നും ഇറങ്ങുമ്പൊ കയ്യാമം പിന്നെയും വയ്ക്കും, കാലു രണ്ടും കൂട്ടി പിടിച്ചു ഒരു ചങ്ങലുയും. അതു കൊണ്ട്‌ മനസ്സാഗ്രഹിച്ച സ്പീഡില്‍ ഫോണിന്റടുത്തെത്താന്‍ പറ്റിയില്ല .. കവച്ചു കവച്ചു .. കൊച്ചു പിള്ളേര്‍ ട്രൗസെറില്‍ അപ്പി ഇട്ടിട്ടു നടക്കുന്ന പോലെ നടന്നു ഫോണിന്റെ അടുത്തു ഒരു വിധത്തിലെത്തി ഫോണ്‍ എടുത്തു.

“അളിയനാ ? ..” അങ്ങേ തലക്കല്‍ മൂത്താ അളിയന്‍ തോമസുകുട്ടിയാ

“ആന്നു ആന്നു, ഇതു ഞാനാ”

“അളിയാ ഞാന്‍ ഇവിടേന്നു അറിയവുന്ന വക്കീലുമാരെയൊക്കെ ട്രൈ ചെയ്യുകേര്‍ന്നു, നിന്നെ അറെസ്റ്റ്‌ ചെയ്ത പൊലീസ്സുകാരനൊടും സംസാരിച്ചു”

“എന്നിട്ടു”

“അളിയാ, അളിയന്‍ ച്ചെയ്തതു മൊത്തം ഒരു മദാമ്മ വീഡിയോയില്‍ പകര്‍തിയിരിക്കുന്നു”

“ങേഹ്‌ .”, ബാക്കി പറയാന്‍ പറ്റിയില്ല ..

ആദ്യത്തേതു മിസ്സായപ്പോഴേ വിട്ടെക്കണമായിരുന്നു, റോയി മനസ്സിലൊര്‍ത്തു. നട്ടുച്ച നേരത്തു ഏതു മദാമ്മച്ചിയാണോ ഈ ചതി ചെയ്യനായിട്ടു മാത്രം ആ മുടിഞ്ഞ പാര്‍ക്കില്‍ വന്നതു.

അങ്ങേത്തലക്കല്‍ തോമസ്‌ കുട്ടി വീണ്ടും.

“ഇതിപ്പൊ 2 മാസവും 5000 ഡോളറുമാ ശിക്ഷ .. ഞാന്‍ കുറച്ചു കാശുണ്ടാക്കന്‍ നോക്കിക്കൊണ്ടിരിക്കുവേണു, നിന്നെ നാളെ കൊടതിയില്‍ ഹാജരാക്കും, അവിടുന്നു നേരെ ജയിലിലെക്കു കൊണ്ടു പോകും”

റോയിക്കു വയറ്റീന്നു ഉരുണ്ടു കയറി വരുന്ന പോലെ ഒരു തൊന്നലു. കൊച്ചു കോശി അവര്‍കളുടെ ഗ്ലാമൊറൊന്നും ഇവിടെ ചിലവാകുകയില്ലല്ലേ …

തോമസ്കുട്ട്യ്‌ ഫോണ്‍ കട്ട്‌ ചെയ്തു .. റോയ്‌ വേച്ചു വേച്ചു തിരിച്ചു സെല്ലിലെക്കു നടന്നു.

→ 3 Commentsവിഭാഗങ്ങള്‍: short-stories
Tagged: ,

ഞാന്‍ കുഞ്ഞാട്

ഒക്ടോബര്‍ 30, 2007 · അഭിപ്രായങ്ങള്‍ ഇല്ല

ഏകദേശം 20 കൊല്ലം മുന്‍പു, പാലക്കാട്‌ ചക്കാന്തറ പള്ളിയില്‍ ഒരു 12 വയസ്സുകാരന്‍ കുര്‍ബ്ബാനയ്ക്കു കുന്തിരിക്കം വീശി കൊടുത്തും, പള്ളി മണി അടിച്ചു കൊടുത്തും; അച്ചനെയും, കപ്പ്യരെയും മണി അടിച്ചും ജീവിച്ചു പോന്നു. അസൂയക്കാരു അവനെ കുഞ്ഞാട്‌ എന്നു വിളിച്ചു. മാലോകരത്‌ ഏറ്റു വിളിച്ചു. ആത്‌ ചെല്ലപ്പേരായി …. പിന്നെ അതു പേരായി. പക്ഷെ, മാലോകര്‍ക്കു ഇമജിനേഷനു കുറവില്ലാതിരുന്ന കൊണ്ടു സദാ ഒരെ പേരു വിളികെട്ടു അവന്‍ ബോറടിച്ചില്ല. ശരീരഘഠന മാറുന്നതിനു അനുസരിച്ചും, സ്വഭാവത്തില്‍ രൂപപെട്ടുവരുന്ന വൈക്രിതങ്ങള്‍ക്കനുസരിച്ചും അവന്‍ കാലാ കലങ്ങളില്‍ പുതിയ പുതിയ പേരുകള്‍ സ്വീകരിച്ചു പൊന്നു.

കാലങ്ങള്‍ക്കു ശേഷം കലാഭവന്‍ മണി നാടൊട്ടുക്കു നടന്നു അച്ചന്‍ മാരെ അനുകരിച്ചു മിമിക്രി കാണിച്ചു കാണിച്ചു, കുഞ്ഞാടെന്ന പദം ഞാറാഴ്ച്ച പള്ളിയില്‍ പൊകുന്ന ആരെയും ടിനോട്ട്‌ ചെയ്യുന്ന പദം എന്ന നിലയിലെക്കുയര്‍ന്നപ്പൊള്‍ അവന്‍ നൊസ്റ്റാള്‍ജിക്‌ ആയി. അപ്പൊഴേക്കും വയറും പണ്ടിയും ചാടി അവന്‍ ഒരു വെട്ടുപോത്തു കണക്കെ ആയി മാറിയിരുന്നു. തന്റെ നിലക്കും വിലക്കും (ഒപ്പം കയ്യിലിരിപ്പിനും) തീര്‍ത്തും അനുയൊജിച്ച, ആര്‍ക്കും കുറ്റം പറയാന്‍ പറ്റാത്ത പത്തരമാറ്റിന്റെ മറ്റൊരു പേരിന്റെ ഉടമയും.കുഞ്ഞാടില്‍ നിന്നും വെട്ടുപോത്തിലേക്കുള്ള വളര്‍ച്ചക്കിടയില്‍ അവന്‍ കണ്ടതും കേട്ടതുമായ കഥകളാണു ഈ ബ്ലോഗ്‌.

→ No Commentsവിഭാഗങ്ങള്‍: moi